2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

ഛോട്ടാബയോഗ്രഫി - 17

കൽ‌പ്പടവുകളിറങ്ങുന്നതിനിടക്ക്  ഒന്നുരുണ്ടുവീണാൽ   ഗുരുവിന്റെ മടയായി.

മുഖത്ത് എപ്പളും ഒരു സിഗരറ്റ്   കത്തുന്നുണ്ടാകും.

അന്നൊരു പുക  ചോദിച്ചു.
സിഗററ്റും  റ്ററ്റൂവാണെന്ന് പറഞ്ഞ് ഗുരുമുഖം  പൊട്ടിപ്പൊട്ടിച്ചിരിച്ചു.

ഇന്നുമതുമുഴങ്ങുന്നൂ  എന്നുടലിലെ  മലനിരകളിൽ......


2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഛോട്ടാബയോഗ്രഫി- 16

ഗൂഗിളിൽ  ഭൂമിയുടെ ചിത്രത്തിനുവേണ്ടി തപ്പിനടക്കുമ്പോഴാണ്   പെൺകുട്ടിയിൽ   കണ്ണുകൾ  ഫോക്കസ്സുചെയ്തത്.

 എന്റെ നോട്ടം കണ്ട്,  മധുരമുള്ള ശബ്ദത്തിൽ   അവൾ പറഞ്ഞു :

‘ശ്രീകുമാരേട്ട, താങ്കൾ     എന്നെ വെറുതേയിങ്ങനെ  തുറിച്ചുനോക്കുന്നതെന്തിന്?.
 ഞാൻ ഈ  ചിത്രത്തിന്റെ  കേന്ദ്രബിന്ദുവല്ല.
ദൈവം എനിക്ക് ചുറ്റും  വിസ്തൃതമായ ഒരു പ്രകൃതിസൌന്ദര്യംതന്നെ ഒരുക്കിവെച്ചിരിക്കുന്നു.
താങ്കൾ അങ്ങോട്ട് കണ്ണുകളയച്ച്  എന്നെ  അപ്രസക്തയാക്കുക. മാത്രമല്ല ഈ പ്രകൃതിദൃശ്യം താങ്കൾക്ക്  ഒരു കവിതയെഴുതാനും  ഉപകരിച്ചേക്കും’.

 ഇടർച്ചയോടെ ഞാൻ  അവളോട് പറഞ്ഞു :
  ‘ ഞാൻ പറയുന്നതു നീ  കേൾക്കൂ.എന്റെ   ആത്മകഥയോടുചേർക്കാനുള്ള ഒരു ഫോട്ടോ തിരഞ്ഞുനടക്കുകയായിരുന്നു ഞാൻ. അതിനിടയിൽ  കെട്ടനെയ്യിന്റെ മണമുള്ള ഒരു വൃദ്ധൻ എതിരേ വന്നു. അയാളുടെ പല്ലുകൾ  ആയുധങ്ങളെന്നവണ്ണം  തിളങ്ങിയിരുന്നു. തുരുമ്പിച്ച  കാമബാണങ്ങളുമായി   അയാൾ നിന്നെത്തേടി നടക്കുകയാണ്. ആ ദുഷ്ടനിൽ നിന്ന്  ഞാനല്ലാതെ  നിന്നെയാരു  രക്ഷിക്കാൻ ? അതുകൊണ്ടാണ്  ഞാൻ നിന്നെത്തന്നെയിങ്ങനെ  ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്’.

 പൊട്ടിച്ചിരിച്ചുകൊണ്ട്  അവൾ പുഴയിൽച്ചാടി നീന്തിമറഞ്ഞു.....